Malayalam Quran | ഖുറാൻ വായിക്കുക

Chapter 80 (Sura 80)
1; അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
2; അദ്ദേഹത്തിന്‍റെ ( നബിയുടെ ) അടുത്ത്‌ ആ അന്ധന്‍ വന്നതിനാല്‍.
3; ( നബിയേ, ) നിനക്ക്‌ എന്തറിയാം? അയാള്‍ ( അന്ധന്‍ ) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
4; അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
5; എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
6; നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
7; അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ്‌ കുറ്റം?
8; എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
9; ( അല്ലാഹുവെ ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌
10; അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
11; നിസ്സംശയം ഇത്‌ ( ഖുര്‍ആന്‍ ) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.
12; അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത്‌ ഓര്‍മിച്ച്‌ കൊള്ളട്ടെ.
13; ആദരണീയമായ ചില ഏടുകളിലാണത്‌.
14; ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
15; ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.
16; മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.
17; മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?
18; ഏതൊരു വസ്തുവില്‍ നിന്നാണ്‌ അല്ലാഹു അവനെ സൃഷ്ടിച്ചത്‌?
19; ഒരു ബീജത്തില്‍ നിന്ന്‌ അവനെ സൃഷ്ടിക്കുകയും, എന്നിട്ട്‌ അവനെ ( അവന്‍റെ കാര്യം ) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
20; പിന്നീട്‌ അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
21; അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.
22; പിന്നീട്‌ അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.
23; നിസ്സംശയം, അവനോട്‌ അല്ലാഹു കല്‍പിച്ചത്‌ അവന്‍ നിര്‍വഹിച്ചില്ല.
24; എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച്‌ നോക്കട്ടെ.
25; നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
26; പിന്നീട്‌ നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,
27; എന്നിട്ട്‌ അതില്‍ നാം ധാന്യം മുളപ്പിച്ചു.
28; മുന്തിരിയും പച്ചക്കറികളും
29; ഒലീവും ഈന്തപ്പനയും
30; ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.
31; പഴവര്‍ഗവും പുല്ലും.
32; നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.
33; എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
34; അതായത്‌ മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട്‌ ഓടിപ്പോകുന്ന ദിവസം.
35; തന്‍റെ മാതാവിനെയും പിതാവിനെയും.
36; തന്‍റെ ഭാര്യയെയും മക്കളെയും.
37; അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക്‌ മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന്‌ ഉണ്ടായിരിക്കും.
38; അന്ന്‌ ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
39; ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
40; വെറെ ചില മുഖങ്ങളാകട്ടെ അന്ന്‌ പൊടി പുരണ്ടിരിക്കും.
41; അവയെ കൂരിരുട്ട്‌ മൂടിയിരിക്കും.
42; അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.

Pages ( 80 of 114 ): « Previous1 ... 7879 80 8182 ... 114Next »