Malayalam Quran | ഖുറാൻ വായിക്കുക

Chapter 36 (Sura 36)
1; യാസീന്‍ ‍.
2; തത്വസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെയാണ സത്യം;
3; നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാകുന്നു.
4; നേരായ പാതയിലാകുന്നു ( നീ. )
5; പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രെ ഇത്‌. ( ഖുര്‍ആന്‍ ).
6; ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടി. അവരുടെ പിതാക്കന്‍മാര്‍ക്ക്‌ താക്കീത്‌ നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധയില്‍ കഴിയുന്നവരാകുന്നു.
7; അവരില്‍ മിക്കവരുടെ കാര്യത്തിലും ( ശിക്ഷയെ സംബന്ധിച്ച ) വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല.
8; അവരുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെച്ചിരിക്കുന്നു. അത്‌ ( അവരുടെ ) താടിയെല്ലുകള്‍ വരെ എത്തുന്നു. തന്‍മൂലം അവര്‍ തലകുത്തനെ പിടിച്ചവരായിരിക്കും.
9; അവരുടെ മുമ്പില്‍ ഒരു തടസ്സവും അവരുടെ പിന്നില്‍ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു; അതിനാല്‍ അവര്‍ക്ക്‌ കാണാന്‍ കഴിയില്ല.
10; നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കിയോ അതല്ല താക്കീത്‌ നല്‍കിയില്ലേ എന്നത്‌ അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അവര്‍ വിശ്വസിക്കുകയില്ല.
11; ബോധനം പിന്‍പറ്റുകയും, അദൃശ്യാവസ്ഥയില്‍ പരമകാരുണികനെ ഭയപ്പെടുകയും ചെയ്തവനു മാത്രമേ നിന്‍റെ താക്കീത്‌ ഫലപ്പെടുകയുള്ളൂ. ആകയാല്‍ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും പറ്റി അവന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുക.
12; തീര്‍ച്ചയായും നാം തന്നെയാണ്‌ മരിച്ചവരെ ജീവിപ്പിക്കുന്നത്‌. അവര്‍ ചെയ്തു വെച്ചതും അവരുടെ ( പ്രവര്‍ത്തനങ്ങളുടെ ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു. എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയില്‍ നാം നിജപ്പെടുത്തി വെച്ചിരിക്കുന്നു.
13; ആ രാജ്യക്കാരെ ഒരു ഉദാഹരണമെന്ന നിലയ്ക്ക്‌ നീ അവര്‍ക്ക്‌ പറഞ്ഞുകൊടുക്കുക. ദൈവദൂതന്‍മാര്‍ അവിടെ ചെന്ന സന്ദര്‍ഭം.
14; അവരിലേക്ക്‌ രണ്ടുപേരെ നാം ദൂതന്‍മാരായി അയച്ചപ്പോള്‍ അവരെ അവര്‍ നിഷേധിച്ചുതള്ളി. അപ്പോള്‍ ഒരു മൂന്നാമനെക്കൊണ്ട്‌ നാം അവര്‍ക്ക്‌ പിന്‍ബലം നല്‍കി. എന്നിട്ടവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക്‌ നിയോഗിക്കപ്പെട്ടവരാകുന്നു.
15; അവര്‍ ( ജനങ്ങള്‍ ) പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. പരമകാരുണികന്‍ യാതൊന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കളവ്‌ പറയുക തന്നെയാണ്‌.
16; അവര്‍ ( ദൂതന്‍മാര്‍ ) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവിനറിയാം; തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുക്കലേക്ക്‌ നിയോഗിക്കപ്പെട്ടവര്‍ തന്നെയാണെന്ന്‌.
17; വ്യക്തമായ പ്രബോധനമല്ലാതെ ഞങ്ങള്‍ക്ക്‌ യാതൊരു ബാധ്യതയുമില്ല.
18; അവര്‍ ( ജനങ്ങള്‍ ) പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു. നിങ്ങള്‍ ( ഇതില്‍ നിന്ന്‌ ) വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളില്‍ നിന്ന്‌ വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുക തന്നെ ചെയ്യും.
19; അവര്‍ ( ദൂതന്‍മാര്‍ ) പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴ നിങ്ങളുടെ കൂടെയുള്ളത്‌ തന്നെയാകുന്നു. നിങ്ങള്‍ക്ക്‌ ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ഇതാണോ ( നിങ്ങളുടെ നിലപാട്‌? ) എന്നാല്‍ നിങ്ങള്‍ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു.
20; പട്ടണത്തിന്‍റെ അങ്ങേ അറ്റത്ത്‌ നിന്ന്‌ ഒരാള്‍ ഓടിവന്ന്‌ പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ദൂതന്‍മാരെ പിന്തുടരുവിന്‍.
21; നിങ്ങളോട്‌ യാതൊരു പ്രതിഫലവും ചോദിക്കാത്തവരും സന്‍മാര്‍ഗം പ്രാപിച്ചവരും ആയിട്ടുള്ളവരെ നിങ്ങള്‍ പിന്തുടരുക.
22; ഏതൊരുവന്‍ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവന്‍റെ അടുത്തേക്ക്‌ നിങ്ങള്‍ മടക്കപ്പെടുന്നുവോ അവനെ ഞാന്‍ ആരാധിക്കാതിരിക്കാന്‍ എനിക്കെന്തുന്യായം?
23; അവനു പുറമെ വല്ല ദൈവങ്ങളേയും ഞാന്‍ സ്വീകരിക്കുകയോ? പരമകാരുണികന്‍ എനിക്ക്‌ വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരുടെ ശുപാര്‍ശ എനിക്ക്‌ യാതൊരു പ്രയോജനവും ചെയ്യുകയില്ല. അവര്‍ എന്നെ രക്ഷപ്പെടുത്തുകയുമില്ല.
24; അങ്ങനെ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരിക്കും.
25; തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അത്‌ കൊണ്ട്‌ നിങ്ങള്‍ എന്‍റെ വാക്ക്‌ കേള്‍ക്കുക.
26; സ്വര്‍ഗത്തില്‍ പ്രവേശിച്ച്‌ കൊള്ളുക. എന്ന്‌ പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!
27; എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പെടുത്തുകയും ചെയ്തതിനെ പറ്റി.
28; അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്‍റെ ജനതയുടെ നേരെ ആകാശത്ത്‌ നിന്ന്‌ സൈനിക സംഘത്തെയൊന്നും നാം ഇറക്കിയിട്ടില്ല. നാം അങ്ങനെ ഇറക്കാറുണ്ടായിരുന്നുമില്ല.
29; അത്‌ ഒരൊറ്റ ശബ്ദം മാത്രമായിരുന്നു. അപ്പോഴേക്കും അവരതാ കെട്ടടങ്ങിക്കഴിഞ്ഞു.
30; ആ ദാസന്‍മാരുടെ കാര്യം എത്ര പരിതാപകരം. ഏതൊരു ദൂതന്‍ അവരുടെ അടുത്ത്‌ ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹാസിക്കാതിരുന്നിട്ടില്ല.
31; അവര്‍ക്കു മുമ്പ്‌ എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു! അവരാരും ഇവരുടെ അടുത്തേക്ക്‌ തിരിച്ചുവരുന്നില്ല എന്ന്‌ അവര്‍ കണ്ടില്ലേ?
32; തീര്‍ച്ചയായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു.
33; അവര്‍ക്കൊരു ദൃഷ്ടാന്തമുണ്ട്‌; നിര്‍ജീവമായ ഭൂമി. അതിന്‌ നാം ജീവന്‍ നല്‍കുകയും, അതില്‍ നിന്ന്‌ നാം ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തു. എന്നിട്ട്‌ അതില്‍ നിന്നാണ്‌ അവര്‍ ഭക്ഷിക്കുന്നത്‌.
34; ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങള്‍ അതില്‍ നാം ഉണ്ടാക്കുകയും, അതില്‍ നാം ഉറവിടങ്ങള്‍ ഒഴുക്കുകയും ചെയ്തു.
35; അതിന്‍റെ ഫലങ്ങളില്‍ നിന്നും അവരുടെ കൈകള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ ഭക്ഷിക്കുവാന്‍ വേണ്ടി. എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ?
36; ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!
37; രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന്‌ പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.
38; സൂര്യന്‍ അതിന്‌ സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക്‌ സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.
39; ചന്ദ്രന്‌ നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത്‌ പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.
40; സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.
41; അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലില്‍ നാം കയറ്റികൊണ്ട്‌ പോയതും അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു.
42; അതുപോലെ അവര്‍ക്ക്‌ വാഹനമായി ഉപയോഗിക്കാവുന്ന മറ്റു വസ്തുക്കളും അവര്‍ക്ക്‌ വേണ്ടി നാം സൃഷ്ടിച്ചിട്ടുണ്ട്‌.
43; നാം ഉദ്ദേശിക്കുന്ന പക്ഷം നാം അവരെ മുക്കിക്കളയുന്നതാണ്‌.അപ്പോള്‍ അവര്‍ക്കൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അവര്‍ രക്ഷിക്കപ്പെടുന്നതുമല്ല.
44; നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും, ഒരു നിശ്ചിത കാലം വരെയുള്ള സുഖാനുഭവവും ആയിക്കൊണ്ട്‌ ( നാം അവര്‍ക്ക്‌ നല്‍കുന്നത്‌. ) അല്ലാതെ.
45; നിങ്ങളുടെ മുമ്പില്‍ വരാനിരിക്കുന്നതും, നിങ്ങളുടെ പിന്നില്‍ കഴിഞ്ഞതുമായ ശിക്ഷയെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക്‌ കാരുണ്യം ലഭിച്ചേക്കാം എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ ( അവരത്‌ അവഗണിക്കുന്നു. )
46; അവരുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട ഏതൊരു ദൃഷ്ടാന്തം അവര്‍ക്ക്‌ വന്നെത്തിയാലും അവര്‍ അതില്‍ നിന്ന്‌ തിരിഞ്ഞുകളയാതിരിക്കുന്നില്ല.
47; നിങ്ങള്‍ക്ക്‌ അല്ലാഹു നല്‍കിയതില്‍ നിന്ന്‌ നിങ്ങള്‍ ചെലവഴിക്കൂ എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവിശ്വാസികള്‍ വിശ്വാസികളോട്‌ പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‍കുമായിരുന്ന ആളുകള്‍ക്ക്‌ ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു.
48; അവര്‍ ചോദിക്കുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഈ വാഗ്ദത്തം എപ്പോഴാണ്‌ പുലരുക?
49; ഒരൊറ്റ ഘോരശബ്ദം മാത്രമാണ്‌ അവര്‍ കാത്തിരിക്കുന്നത്‌. അവര്‍ അന്യോന്യം തര്‍ക്കിച്ച്‌ കൊണ്ടിരിക്കെ അതവരെ പിടികൂടും.
50; അപ്പോള്‍ യാതൊരു വസ്വിയ്യത്തും നല്‍കാന്‍ അവര്‍ക്ക്‌ സാധിക്കുകയില്ല. അവര്‍ക്ക്‌ അവരുടെ കുടുംബത്തിലേക്ക്‌ മടങ്ങാനും ആകുകയില്ല.
51; കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അവര്‍ ഖബ്‌റുകളില്‍ നിന്ന്‌ അവരുടെ രക്ഷിതാവിങ്കലേക്ക്‌ കുതിച്ച്‌ ചെല്ലും.
52; അവര്‍ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തില്‍ നിന്ന്‌ നമ്മെ എഴുന്നേല്‍പിച്ചതാരാണ്‌? ഇത്‌ പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ സത്യം തന്നെയാണ്‌ പറഞ്ഞത്‌.
53; അത്‌ ഒരൊറ്റ ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ ഒന്നടങ്കം നമ്മുടെ അടുക്കല്‍ ഹാജരാക്കപ്പെടുന്നു.
54; അന്നേ ദിവസം യാതൊരാളോടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടുകയുമില്ല.
55; തീര്‍ച്ചയായും സ്വര്‍ഗവാസികള്‍ അന്ന്‌ ഓരോ ജോലിയിലായിക്കൊണ്ട്‌ സുഖമനുഭവിക്കുന്നവരായിരിക്കും.
56; അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും.
57; അവര്‍ക്കവിടെ പഴവര്‍ഗങ്ങളുണ്ട്‌, അവര്‍ക്ക്‌ തങ്ങള്‍ ആവശ്യപ്പെടുന്നതല്ലാമുണ്ട്‌.
58; സമാധാനം! അതായിരിക്കും കരുണാനിധിയായ രക്ഷിതാവിങ്കല്‍ നിന്ന്‌ അവര്‍ക്കുള്ള അഭിവാദ്യം.
59; കുറ്റവാളികളേ, ഇന്ന്‌ നിങ്ങള്‍ വേറിട്ട്‌ നില്‍ക്കുക ( എന്ന്‌ അവിടെ വെച്ച്‌ പ്രഖ്യാപിക്കപ്പെടും. )
60; ആദം സന്തതികളേ, ഞാന്‍ നിങ്ങളോട്‌ അനുശാസിച്ചിട്ടില്ലേ നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക്‌ പ്രത്യക്ഷശത്രുവാകുന്നു.
61; നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍. ഇതാണ്‌ നേരായ മാര്‍ഗം എന്ന്‌.
62; തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ അനേകം സംഘങ്ങളെ അവന്‍ ( പിശാച്‌ ) പിഴപ്പിച്ചിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച്‌ മനസ്സിലാക്കുന്നവരായില്ലേ?
63; ഇതാ, നിങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കപ്പെട്ടിരുന്ന നരകം!
64; നിങ്ങള്‍ അവിശ്വസിച്ചിരുന്നതിന്‍റെ ഫലമായി അതില്‍ കടന്നു എരിഞ്ഞ്‌ കൊള്ളുക.
65; അന്ന്‌ നാം അവരുടെ വായകള്‍ക്കു മുദ്രവെക്കുന്നതും, അവരുടെ കൈകള്‍ നമ്മോട്‌ സംസാരിക്കുന്നതും , അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്‌.
66; നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കുമായിരുന്നു. എന്നിട്ടും പാതയിലൂടെ മുന്നോട്ട്‌ നീങ്ങാന്‍ അവര്‍ ശ്രമിച്ചേനെ. എന്നാല്‍ അവര്‍ക്കെങ്ങനെ കാണാന്‍ കഴിയും?
67; നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ നില്‍ക്കുന്നേടത്ത്‌ വെച്ച്‌ തന്നെ അവര്‍ക്ക്‌ നാം രൂപഭേദം വരുത്തുമായിരുന്നു. അപ്പോള്‍ അവര്‍ക്ക്‌ മുന്നോട്ട്‌ നീങ്ങാന്‍ സാധിക്കുകയില്ല. അവര്‍ക്ക്‌ തിരിച്ചുപോവാനുമാവില്ല.
68; വല്ലവന്നും നാം ദീര്‍ഘായുസ്സ്‌ നല്‍കുന്നുവെങ്കില്‍ അവന്‍റെ പ്രകൃതി നാം തലതിരിച്ചു കൊണ്ടുവരുന്നു. എന്നിരിക്കെ അവര്‍ ചിന്തിക്കുന്നില്ലേ?
69; അദ്ദേഹത്തിന്‌ ( നബിക്ക്‌ ) നാം കവിത പഠിപ്പിച്ചിട്ടില്ല. അത്‌ അദ്ദേഹത്തിന്‌ അനുയോജ്യമാകുകയുമില്ല. ഇത്‌ ഒരു ഉല്‍ബോധനവും കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഖുര്‍ആനും മാത്രമാകുന്നു.
70; ജീവനുള്ളവര്‍ക്ക്‌ താക്കീത്‌ നല്‍കുന്നതിന്‌ വേണ്ടിയത്രെ ഇത്‌. സത്യനിഷേധികളുടെ കാര്യത്തില്‍ ( ശിക്ഷയുടെ ) വചനം സത്യമായിപുലരുവാന്‍ വേണ്ടിയും.
71; നമ്മുടെ കൈകള്‍ നിര്‍മിച്ചതില്‍പ്പെട്ട കാലികളെ അവര്‍ക്ക്‌ വേണ്ടിയാണ്‌ നാം സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌ അവര്‍ കണ്ടില്ലേ? അങ്ങനെ അവര്‍ അവയുടെ ഉടമസ്ഥരായിരിക്കുന്നു.
72; അവയെ അവര്‍ക്ക്‌ വേണ്ടി നാം കീഴ്പെടുത്തികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ അവയില്‍ നിന്നാകുന്നു അവര്‍ക്കുള്ള വാഹനം. അവയില്‍ നിന്ന്‌ അവര്‍ ( മാംസം ) ഭക്ഷിക്കുകയും ചെയ്യുന്നു.
73; അവര്‍ക്ക്‌ അവയില്‍ പല പ്രയോജനങ്ങളുമുണ്ട്‌. ( പുറമെ ) പാനീയങ്ങളും. എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ?
74; തങ്ങള്‍ക്ക്‌ സഹായം ലഭിക്കുവാന്‍ വേണ്ടി അല്ലാഹുവിന്‌ പുറമെ പല ദൈവങ്ങളേയും അവര്‍ സ്വീകരിച്ചിരിക്കുന്നു.
75; അവരെ സഹായിക്കാന്‍ അവര്‍ക്ക്‌ ( ദൈവങ്ങള്‍ക്ക്‌ ) സാധിക്കുകയില്ല. അവര്‍ അവര്‍ക്ക്‌ ( ദൈവങ്ങള്‍ക്ക്‌ ) വേണ്ടി സജ്ജീകരിക്കപ്പെട്ട പട്ടാളമാകുന്നു.
76; അതിനാല്‍ അവരുടെ വാക്ക്‌ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും നാം അറിയുന്നു.
77; മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ്‌ സൃഷ്ടിച്ചിരിക്കുന്നതെന്ന്‌? എന്നിട്ട്‌ അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു.
78; അവന്‍ നമുക്ക്‌ ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത്‌ അവന്‍ മറന്നുകളയുകയും ചെയ്തു. അവന്‍ പറഞ്ഞു: എല്ലുകള്‍ ദ്രവിച്ച്‌ പോയിരിക്കെ ആരാണ്‌ അവയ്ക്ക്‌ ജീവന്‍ നല്‍കുന്നത്‌?
79; പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക്‌ ജീവന്‍ നല്‍കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ.
80; പച്ചമരത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍ അങ്ങനെ നിങ്ങളതാ അതില്‍ നിന്ന്‌ കത്തിച്ചെടുക്കുന്നു.
81; ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും.
82; താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമാകുന്നു അവന്‍റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.
83; മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടക്കപ്പെടുന്നത്‌ ആരുടെ അടുത്തേക്കാണോ അവന്‍ എത്ര പരിശുദ്ധന്‍!

Pages ( 36 of 114 ): « Previous1 ... 3435 36 3738 ... 114Next »