Malayalam Quran | ഖുറാൻ വായിക്കുക

Chapter 78 (Sura 78)
1; എന്തിനെപ്പറ്റിയാണ്‌ അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌?
2; ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.
3; അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.
4; നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
5; വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
6; ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?
7; പര്‍വ്വതങ്ങളെ ആണികളാക്കുകയും ( ചെയ്തില്ലേ? )
8; നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
9; നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.
10; രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,
11; പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.
12; നിങ്ങള്‍ക്ക്‌ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും
13; കത്തിജ്വലിക്കുന്ന ഒരു വിളക്ക്‌ നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.
14; കാര്‍മേഘങ്ങളില്‍ നിന്ന്‌ കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.
15; അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി.
16; ഇടതൂര്‍ന്ന തോട്ടങ്ങളും
17; തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു.
18; അതായത്‌ കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.
19; ആകാശം തുറക്കപ്പെടുകയും എന്നിട്ടത്‌ പല കവാടങ്ങളായി തീരുകയും ചെയ്യും.
20; പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും.
21; തീര്‍ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു.
22; അതിക്രമകാരികള്‍ക്ക്‌ മടങ്ങിച്ചെല്ലാനുള്ള സ്ഥലം.
23; അവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.
24; കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല.
25; കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ
26; അനുയോജ്യമായ പ്രതിഫലമത്രെ അത്‌.
27; തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.
28; നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.
29; ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.
30; അതിനാല്‍ നിങ്ങള്‍ ( ശിക്ഷ ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല.
31; തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക്‌ വിജയമുണ്ട്‌.
32; അതായത്‌ ( സ്വര്‍ഗത്തിലെ ) തോട്ടങ്ങളും മുന്തിരികളും,
33; തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.
34; നിറഞ്ഞ പാനപാത്രങ്ങളും.
35; അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല.
36; ( അത്‌ ) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.
37; ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ ( സമ്മാനം. ) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല.
38; റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന്‌ സംസാരിക്കുകയില്ല.
39; അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ.
40; ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത്‌ നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.

Pages ( 78 of 114 ): « Previous1 ... 7677 78 7980 ... 114Next »