Malayalam Quran | ഖുറാൻ വായിക്കുക

Chapter 68 (Sura 68)
1; നൂന്‍- പേനയും അവര്‍ എഴുതുന്നതും തന്നെയാണ സത്യം.
2; നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട്‌ നീ ഒരു ഭ്രാന്തനല്ല.
3; തീര്‍ച്ചയായും നിനക്ക്‌ മുറിഞ്ഞ്‌ പോകാത്ത പ്രതിഫലമുണ്ട്‌.
4; തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.
5; ആകയാല്‍ വഴിയെ നീ കണ്ടറിയും; അവരും കണ്ടറിയും;
6; നിങ്ങളില്‍ ആരാണ്‌ കുഴപ്പത്തിലകപ്പെട്ടവനെന്ന്‌
7; തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ അവന്‍റെ മാര്‍ഗം വിട്ടു പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു.
8; അതിനാല്‍ സത്യനിഷേധികളെ നീ അനുസരിക്കരുത്‌?
9; നീ വഴങ്ങികൊടുത്തിരുന്നെങ്കില്‍ അവര്‍ക്കും വഴങ്ങിത്തരാമായിരുന്നു എന്നവര്‍ ആഗ്രഹിക്കുന്നു.
10; അധികമായി സത്യം ചെയ്യുന്നവനും, നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്‌.
11; കുത്തുവാക്ക്‌ പറയുന്നവനും ഏഷണിയുമായി നടക്കുന്നവനുമായ
12; നന്‍മക്ക്‌ തടസ്സം നില്‍ക്കുന്നവനും, അതിക്രമിയും മഹാപാപിയുമായ
13; ക്രൂരനും അതിനു പുറമെ ദുഷ്കീര്‍ത്തി നേടിയവനുമായ
14; അവന്‍ സ്വത്തും സന്താനങ്ങളും ഉള്ളവനായി എന്നതിനാല്‍ (അവന്‍ അത്തരം നിലപാട്‌ സ്വീകരിച്ചു.)
15; നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവന്ന്‌ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ പുരാണകഥകള്‍ എന്ന്‌.
16; വഴിയെ ( അവന്‍റെ ) തുമ്പിക്കൈ മേല്‍ നാം അവന്ന്‌ അടയാളം വെക്കുന്നതാണ്‌.
17; ആ തോട്ടക്കാരെ നാം പരീക്ഷിച്ചത്‌ പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്‌. പ്രഭാതവേളയില്‍ ആ തോട്ടത്തിലെ പഴങ്ങള്‍ അവര്‍ പറിച്ചെടുക്കുമെന്ന്‌ അവര്‍ സത്യം ചെയ്ത സന്ദര്‍ഭം.
18; അവര്‍ ( യാതൊന്നും ) ഒഴിവാക്കി പറഞ്ഞിരുന്നില്ല.
19; എന്നിട്ട്‌ അവര്‍ ഉറങ്ങിക്കൊണ്ടിരിക്കെ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു.
20; അങ്ങനെ അത്‌ മുറിച്ചെടുക്കപ്പെട്ടത്‌ പോലെ ആയിത്തീര്‍ന്നു.
21; അങ്ങനെ പ്രഭാതവേളയില്‍ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു:
22; നിങ്ങള്‍ പറിച്ചെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക്‌ നിങ്ങള്‍ കാലത്തുതന്നെ പുറപ്പെടുക.
23; അവര്‍ അന്യോന്യം മന്ത്രിച്ചു കൊണ്ടു പോയി.
24; ഇന്ന്‌ ആ തോട്ടത്തില്‍ നിങ്ങളുടെ അടുത്ത്‌ ഒരു സാധുവും കടന്നു വരാന്‍ ഇടയാവരുത്‌ എന്ന്‌.
25; അവര്‍ ( സാധുക്കളെ ) തടസ്സപ്പെടുത്താന്‍ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത്‌ പുറപ്പെടുകയും ചെയ്തു.
26; അങ്ങനെ അത്‌ ( തോട്ടം ) കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിഴവു പറ്റിയവരാകുന്നു.
27; അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു.
28; അവരുടെ കൂട്ടത്തില്‍ മദ്ധ്യനിലപാടുകാരനായ ഒരാള്‍ പറഞ്ഞു: ഞാന്‍ നിങ്ങളോട്‌ പറഞ്ഞില്ലേ? എന്താണ്‌ നിങ്ങള്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്‌?
29; അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവ്‌ എത്രയോ പരിശുദ്ധന്‍! തീര്‍ച്ചയായും നാം അക്രമികളായിരിക്കുന്നു.
30; അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌ അവരില്‍ ചിലര്‍ ചിലരുടെ നേര്‍ക്ക്‌ തിരിഞ്ഞു.
31; അവര്‍ പറഞ്ഞു: നമ്മുടെ നാശമേ! തീര്‍ച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു.
32; നമ്മുടെ രക്ഷിതാവ്‌ അതിനെക്കാള്‍ ഉത്തമമായത്‌ നമുക്ക്‌ പകരം തന്നേക്കാം. തീര്‍ച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക്‌ ആഗ്രഹിച്ചു ചെല്ലുന്നവരാകുന്നു.
33; അപ്രകാരമാകുന്നു ശിക്ഷ. പരലോകശിക്ഷയാവട്ടെ കൂടുതല്‍ ഗൌരവമുള്ളതാകുന്നു. അവര്‍ അറിഞ്ഞിരുന്നെങ്കില്‍!
34; തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ അനുഗ്രഹങ്ങളുടെ സ്വര്‍ഗത്തോപ്പുകളുണ്ട്‌.
35; അപ്പോള്‍ മുസ്ലിംകളെ നാം കുറ്റവാളികളെപോലെ ആക്കുമോ?
36; നിങ്ങള്‍ക്കെന്തു പറ്റി? നിങ്ങള്‍ എങ്ങനെയാണ്‌ വിധികല്‍പിക്കുന്നത്‌?
37; അതല്ല, നിങ്ങള്‍ക്കു വല്ല ഗ്രന്ഥവും കിട്ടിയിട്ട്‌ നിങ്ങളതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ?
38; നിങ്ങള്‍ ( യഥേഷ്ടം ) തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക്‌ അതില്‍ ( ആ ഗ്രന്ഥത്തില്‍ ) വന്നിട്ടുണ്ടോ?
39; അതല്ല, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ എത്തുന്ന – നിങ്ങള്‍ വിധിക്കുന്നതെല്ലാം നിങ്ങള്‍ക്കായിരിക്കുമെന്നതിനുള്ള-വല്ല കരാറുകളും നിങ്ങളോട്‌ നാം ബാധ്യതയേറ്റതായി ഉണ്ടോ?
40; അവരില്‍ ആരാണ്‌ ആ കാര്യത്തിന്‌ ഉത്തരവാദിത്തം ഏല്‍ക്കാനുള്ളത്‌ എന്ന്‌ അവരോട്‌ ചോദിച്ചു നോക്കുക.
41; അതല്ല, അവര്‍ക്ക്‌ വല്ല പങ്കുകാരുമുണ്ടോ? എങ്കില്‍ അവരുടെ ആ പങ്കുകാരെ അവര്‍ കൊണ്ടുവരട്ടെ. അവര്‍ സത്യവാന്‍മാരാണെങ്കില്‍.
42; കണങ്കാല്‍ വെളിവാക്കപ്പെടുന്ന ( ഭയങ്കരമായ ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക. സുജൂദ്‌ ചെയ്യാന്‍ ( അന്ന്‌ ) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന്‌ സാധിക്കുകയില്ല.
43; അവരുടെ കണ്ണുകള്‍ കീഴ്പോട്ട്‌ താഴ്ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യും. അവര്‍ സുരക്ഷിതരായിരുന്ന സമയത്ത്‌ സുജൂദിനായി അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു.
44; ആകയാല്‍ എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചു കളയുന്നവരെയും കുടി വിട്ടേക്കുക. അവര്‍ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം.
45; ഞാന്‍ അവര്‍ക്ക്‌ നീട്ടിയിട്ട്‌ കൊടുക്കുകയും ചെയ്യും. തീര്‍ച്ചയായും എന്‍റെ തന്ത്രം ശക്തമാകുന്നു.
46; അതല്ല, നീ അവരോട്‌ വല്ല പ്രതിഫലവും ചോദിച്ചിട്ട്‌ അവര്‍ കടബാധയാല്‍ ഞെരുങ്ങിയിരിക്കുകയാണോ?
47; അതല്ല, അവരുടെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട്‌ അവര്‍ എഴുതി എടുത്തു കൊണ്ടിരിക്കുകയാണോ?
48; അതുകൊണ്ട്‌ നിന്‍റെ രക്ഷിതാവിന്‍റെ വിധി കാത്ത്‌ നീ ക്ഷമിച്ചു കൊള്ളുക. നീ മത്സ്യത്തിന്‍റെ ആളെപ്പോലെ ( യൂനുസ്‌ നബിയെപ്പോലെ ) ആകരുത്‌. അദ്ദേഹം ദുഃഖനിമഗ്നായികൊണ്ട്‌ വിളിച്ചു പ്രാര്‍ത്ഥിച്ച സന്ദര്‍ഭം.
49; അദ്ദേഹത്തിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം ആ പാഴ്ഭൂമിയില്‍ ആക്ഷേപാര്‍ഹനായിക്കൊണ്ട്‌ പുറന്തള്ളപ്പെടുമായിരുന്നു.
50; അപ്പോള്‍ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും എന്നിട്ട്‌ അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു.
51; സത്യനിഷേധികള്‍ ഈ ഉല്‍ബോധനം കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍കൊണ്ട്‌ നോക്കിയിട്ട്‌ നീ ഇടറി വീഴുമാറാക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്‌ എന്നവര്‍ പറയും.
52; ഇത്‌ ലോകര്‍ക്കുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

Pages ( 68 of 114 ): « Previous1 ... 6667 68 6970 ... 114Next »